ചെന്നൈ: ലൈംഗികബന്ധത്തിന് വിസമ്മതിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു. ചെന്നൈ (Chennai) കുണ്ട്രത്തൂർ സ്വദേശിയായ രാജ (38) യെയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ബസ് സ്റ്റാൻഡിൽ രക്തം പുരണ്ട ഷർട്ടിട്ട് ഇരിക്കവേയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
രാത്രിയിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.ഒരു സ്വകാര്യ കമ്പനിയിലെ താല്‍കാലിക തൊഴിലാളിയായ കണ്ണമയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇവരുടെ വീട്ടില്‍ കത്തിക്കുത്തേറ്റ് അര്‍ധ നഗ്‌നയായി തറയില്‍ കിടക്കുന്ന സ്ഥിതിയിലാണ് കണ്ണമ്മയെ പൊലീസ് കണ്ടെത്തിയത്.പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മദ്യപിച്ച് ലക്കുകെട്ട് രാജ കണ്ണമ്മ താമസിക്കുന്ന വാടക വീട്ടിലേക്ക് വരികയും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അവർ ഇത് വിസമ്മതിച്ചു. ഇത് ഇരുവരും തമ്മിലുള്ള വഴക്കിൽ കലാശിക്കുകയായിരുന്നു. ഇവർ തമ്മിലുള്ള തർക്കം കേട്ടെത്തിയ ചില അയൽക്കാർ ഇടപെട്ട് രാജയെ വീട്ടിൽ നിന്ന് പറഞ്ഞയച്ചു. എന്നാൽ രാത്രി എല്ലാവരും ഉറങ്ങിയ ശേഷം തിരിച്ചെത്തിയ രാജ വീട്ടിനുള്ളിൽ കടന്ന് കണ്ണമ്മയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

