മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL) 15ാം സീസണിന്റെ സമയക്രമം പ്രഖ്യാപിച്ച് ബിസിസിഐ. മാര്‍ച്ച് 26-ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. മുംബൈലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങളുള്ള ദിവസം ആദ്യ മത്സരം വൈകീട്ട് 3.30ന് തന്നെയാവും ആരംഭിക്കുക.
ഇക്കുറി രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുന്നത്. എ.ബി എന്നിങ്ങനെയാണ് രണ്ട് ഗ്രൂപ്പുകള്‍. ആകെ 70 മത്സരങ്ങളായിരിക്കും ഗ്രൂപ്പ് ഘടത്തില്‍ ഉണ്ടാവുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്. ഇത്തവണ പത്ത് ടീമുകളാണുള്ളത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതുതായി മാറ്റുരയ്‌ക്കുന്ന ടീമുകള്‍.
സീസണിലെ ആദ്യ ഡബിൾ ഹെഡർ മാർച്ച് 27ന് നടക്കും. അന്ന് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. രണ്ടാം മത്സരം പഞ്ചാബ് കിങ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ്. ടൂർണമെന്റിലാകെ 12 ദിവസം ഇരട്ട മത്സരങ്ങളുണ്ട്. ഇതിൽ ആറെണ്ണം വീതം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ്.
ടീമുകള്‍ക്ക് 17 മത്സരങ്ങളാണ് ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവുക. ഗ്രൂപ്പിലെ ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതം കളിക്കുമ്പോള്‍ എതിര്‍ ഗ്രൂപ്പിലെ ടീമുകളുമായി ഓരോ മത്സരവും കളിക്കും. എതിര്‍ ഗ്രൂപ്പില്‍ ഒരേ റാങ്കിങ്ങിലുള്ള ടീമുമായി രണ്ട് മത്സരവും കളിക്കും.