ദിബ്രുഘട്ട്: അഞ്ച് വയസുകാരനെ കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകർ കത്തിച്ച് കൊന്നു. അസമിലെ ദിബ്രുഘട്ട് ജില്ലയിലെ റൊഹ്മോരിയിലാണ് സംഭവം. കുട്ടിയെ കൊലപ്പെടുത്തിയ പ്രതി സുനില്‍ താന്തിയെ നാട്ടുകാര്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ജീവനോടെ കത്തിച്ച് കൊന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അഞ്ച് വയസുകാരനായ റൊഹ്മോരിയയിലെ ധോലാജാന്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന ഉജ്ജ്വല്‍ മുരെയെയാണ് പ്രദേശവാസിയായ സുനില്‍ താന്തി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതേതുടർന്ന് പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ ഇയാളെ ജീവനോടെ കത്തിയ്ക്കുകയായിരുന്നു.
സുനിലിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരനും കൂട്ടുകാരും കളിച്ചതില്‍ പ്രകോപിതനായാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. പിന്നാലെ കുട്ടികള്‍ കളിക്കുന്നത് കണ്ടുവന്ന പ്രതി കത്തിയെടുത്ത് ഉജ്ജ്വലിന്റെ കഴുത്ത് മുറിക്കുകയായിരുന്നു.
ഇതോടെ സംഭവമറിഞ്ഞെത്തിയ രോഷാകുലരായ നാട്ടുകാര്‍ സംഘം ചേര്‍ന്നെത്തി സുനിലിനെ പിടികൂടി. ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കിലോമീറ്ററോളം പിന്തുടര്‍ന്ന് പ്രതിയെ പിടികൂടി. തുടർന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് ദിബ്രുഘട്ട് എസ് പി ശ്വേതാങ്ക് മിശ്ര പറഞ്ഞു.