പീരുമേട്: ബോള്‍ ദേഹത്തുവീണതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തിൽ. ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാമ്പനാര്‍ കൊടുവാക്കരണം തോട്ടത്തിൽ ജസ്റ്റിന്‍ (38)ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോയ ജസ്റ്റിന്റെ ശരീരത്തില്‍ ബോള്‍ വീണതിനെ തുടര്‍ന്ന് കളിച്ചുകൊണ്ടിരുന്നവരുമായി ജസ്റ്റിന്‍ തര്‍ക്കത്തിലായി. തുടർന്ന് കൂട്ടത്തിലെ ഒരാൾ ജസ്റ്റിനെ ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു.അടിയേറ്റ ജസ്റ്റിന്‍ ബോധംകെട്ടുവീണു. ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവര്‍ ഇയാളെ അടുത്തുള്ള ലയത്തിലെ മുറിയില്‍ കിടത്തി.
പിറ്റേദിവസം ലയത്തിന്റെ കതക് തുറന്നുകിടക്കുന്നതുകണ്ട് ഉള്ളില്‍ കയറി നോക്കിയ അയല്‍വാസിയായ സ്ത്രീയാണ് ജസ്റ്റിന്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്കിടെ ജസ്റ്റിന്‍ മരിക്കുകയായിരുന്നു.

