പാറ്റ്‌ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിൻഗാമിയെ ചൊല്ലി മഹാസഖ്യത്തിൽ വീണ്ടും വിള്ളൽ വീഴുന്നുവെന്ന വ്യക്തമായ സൂചനകൾ നൽകി ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി. ബിഹാറിൽ എച്ച്എഎം സംഘടിപ്പിക്കുന്ന ഗരീബ് സമ്പർക്ക യാത്രയിലെ പൊതുയോഗത്തിൽ വച്ച് തന്റെ മകൻ സന്തോഷ് സുമനെ മുഖ്യമന്ത്രിയാക്കണമെന്നു ജിതൻ റാം മാഞ്ചി ജനങ്ങളോട് അഭ്യർത്ഥിച്ചു.നിലവിൽ നിതീഷ് സർക്കാരിൽ മന്ത്രിയാണ് സന്തോഷ് സുമൻ.
മുഖ്യമന്ത്രി പദത്തിൽ തന്റെ പിൻഗാമിയായി നിതീഷ് കുമാർ പ്രഖ്യാപിച്ച ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പരിഹസിക്കാനും മാഞ്ചി മറന്നില്ല. ജെഡിയു നേതാവ് ഉപേന്ദ്ര ഖുശ്വാഹയും നേരത്തെ തേജസ്വിക്കെതിരെ രംഗത്തിറങ്ങിയിരുന്നു. തേജസ്വി ഒഴികെ ആരെയും നേതാവായി അംഗീകരിക്കാൻ താനും തന്റെ പാർട്ടിയും ഒരുക്കമാണെന്നാണ് അടുത്തിടെ ഉപേന്ദ്ര ഖുശ്വാഹ തുറന്നടിച്ചത്.