കർണാടകയിലെ ബാംഗ്ലൂരിൽ നടക്കുന്ന എയ്‌റോ ഇന്ത്യ 2023-ൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL) നിർമ്മിച്ച HLFT-42 യുദ്ധവിമാനത്തിൽ ബജ്‌റംഗ് ബലി സ്വാമിയുടെ പൂർണ്ണമായ ചിത്രം വീണ്ടും പതിപ്പിച്ചു. വിവാദങ്ങളുണ്ടാകാതിരിക്കുവാനായി ഷോ തുടങ്ങിയതിന്റെ പിറ്റേ ദിവസം യുദ്ധവിമാനത്തിൽ നിന്ന് ഹനുമാന്റെ ചിത്രം നീക്കം ചെയ്തിരുന്ന ചിത്രമാണ് എയ്‌റോ ഷോയുടെ അവസാനത്തെ ദിവസമായ ഇന്ന് വിമാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി 13-ന് തിങ്കളാഴ്ച ബാംഗ്ലൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത എക്‌സ്‌പോയിൽ ഈ യുദ്ധവിമാനത്തിന്റെ വാലിൽ പതിച്ചിരിക്കുന്ന ബജ്‌റംഗ് ബലി ഹനുമാന്റെ ചിത്രം പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയിരുന്നു. ഒരാളുടെ കർത്തവ്യത്തോടുള്ള ശക്തിയും അർപ്പണബോധവും പ്രതീകപ്പെടുത്തുന്ന ഹനുമാൻ സ്വാമിയുടെ ചിത്രത്തിന് സമീപം ‘കൊടുങ്കാറ്റ് വരുന്നു’ എന്ന വാക്യവുമുണ്ടായിരുന്നു.
വിവാദങ്ങളൊഴിവാക്കാൻ ചിത്രം നീക്കം ചെയ്തത് മറ്റൊരു വിവാദത്തിനു തിരി തെളിയിക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനം ഹിന്ദു വിരുദ്ധരുടെ സമ്മർദത്തിന് വഴങ്ങിയെന്ന ആരോപണങ്ങളും ഉയർന്നു.
ഇതിനെത്തുടർന്നാണ് എയ്‌റോ ഇന്ത്യ 2023-ന്റെ അവസാന ദിവസമായ ഇന്ന് വിമാനത്തിന്റെ മോഡലിന്റെ ലംബ സ്റ്റെബിലൈസറിൽ ‘കൊടുങ്കാറ്റ് വരുന്നു’ എന്ന വാചകത്തോടുകൂടിയ ഹനുമാൻ സ്റ്റിക്കർ വീണ്ടും പതിപ്പിച്ചത്..