ദില്ലി : ബിബിസി ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക കാര്യങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ബിബിസി ഓഫിസുകളിൽനിന്നു കണ്ടെത്തിയ വരുമാന– ലാഭ കണക്കുകൾ അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളും തമ്മിൽ യോജിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് സൂചിപ്പിച്ചു . സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴികളിൽ നിന്നും , ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ പരിശോധിച്ചതിൽനിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സ്ഥാപനത്തിനെതിരായ നടപടികൾ തുടരുമെന്നും വകുപ്പ് അറിയിച്ചു.രാജ്യാന്തര നികുതി, ബിബിസി ഉപകമ്പനികൾ തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ പ്രൈസിങ് രീതി എന്നിവയുമായി ബന്ധപ്പെട്ടാണ് ബിബിസി ഓഫിസുകളിൽ പരിശോധന നടത്തിയന്നാണ് കരുതപ്പെടുന്നത്
ബിബിസി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകൾക്ക് നികുതി കൃത്യമായി അടയ്ക്കുന്നതിൽ സ്ഥാപനം ഗുരുതരമായ വീഴ്ചയാണ് നടത്തിയതെന്ന് ആദായ നികുതി വകുപ്പ് ആരോപിച്ചു. ഇന്ത്യയിലെ പ്രവർത്തനഫലമായി ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റി. ബിബിസി ഉദ്യോഗസ്ഥർ രേഖകൾ ഹാജരാക്കാൻ കാലതാമസം എടുത്തതിനാലാണ് പരിശോധന നീണ്ടതെന്നും വകുപ്പ് അറിയിച്ചു.
ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകളിൽ ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന ഇന്ന് രാത്രിയോടെ മാത്രമാണ് പൂർത്തിയായത്. ഗ്രൂപ്പിന്റെ ഇന്ത്യയിലെ സ്ഥാപനത്തിന്റെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സർവേയാണ് നടന്നതെന്നാണ് ആദായനികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.