ഇംഫാൽ: മണിപ്പൂരിൽ അവസാന അങ്കം നാളെ(Manipur Election 2022). 22 മണ്ഡലങ്ങളിലായി 92 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് നാളെ ജനവിധി തേടുന്നത്. അവസാന ഘട്ടത്തിൽ 8,47.400 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 1247 പോളിംഗ് സ്‌റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
അതോടൊപ്പം ആദ്യഘട്ടത്തിൽ പോളിംഗ് റദ്ദാക്കിയ 12 ബൂത്തുകളിലും നാളെ വീണ്ടും വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടത്തിൽ 88.63 ശതമാനത്തിലേക്ക് റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അതേസമയം വോട്ടെടുപ്പ് നടക്കുന്ന 22 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
18 പേർ ഐഎൻസി, 10 പേർ ജനതാദൾ യുണൈറ്റഡ്, നാഗാ പീപ്പിൾസ് ഫ്രണ്ട്, 11 പേർ നാഷണൽ കോൺഗ്രസ് പാർട്ടി, മൂന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, രണ്ടുപേർ ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, രാഷ്‌ട്രീയ ജനഹിത് സംഘർഷ് പാർട്ടി, സിപിഐ എന്നിവരുടെ ഒരോ സ്ഥാനാർത്ഥികളും 12 സ്വതന്ത്രരും ജനവിധി തേടുന്നു. അതേസമയം കോൺഗ്രസിന് സ്വാധീനമുള്ള പലയിടങ്ങളിലും ബൂത്ത് പിടുത്തം നടന്നതായി ബിജെപി പരാതി നൽകിയിരുന്നു.