ഇംഫാൽ: മണിപ്പൂരിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമം ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രം. തലസ്ഥാനമായ ഇംഫാൽ ഒഴികെ മറ്റ് ഇടങ്ങളിലാണ് അഫ്‌സ്പ നീട്ടിയത്.
ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയിരിക്കുകയാണ് മണിപ്പൂർ സർക്കാർ. ഭീകര സംഘടനകളുടെ സാന്നിധ്യത്തെ തുടർന്ന് അസ്വസ്ഥമായ സാഹചര്യമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. സഖ്യ കക്ഷികളായ എൻപിഎഫിന്റെ എതിർപ്പ് അവഗണിച്ചാണ് സർക്കാർ അഫ്‌സ്പ നീട്ടിയത്.
അതേസമയം പ്രത്യേക സൈനിക അധികാര നിയമവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും എതിർപ്പുകളും തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള തീരുമാനം ഉണ്ടാകുന്നത്.
എന്നാൽ ഡിസംബർ അവസാനത്തോടെ മണിപ്പൂരിൽ പ്രത്യേക സൈനിക അധികാരത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. കൂടാതെ നാഗാലാൻഡിൽ കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേക സൈനിക അധികാര നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
മാത്രമല്ല മണിപ്പൂരിലെ സഖ്യ കക്ഷികളായ എൻ പി എഫ് ഉൾപ്പെടെ പ്രത്യേക സൈനിക അധികാര നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുണ്ട്.
അതിനിടെയാണ് മണിപ്പൂരിൽ ഒരു വർഷത്തേക്ക് കൂടി പ്രത്യേക സൈനിക അധികാര നിയമം നീട്ടാനുള്ള തീരുമാനം കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.