റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (PM Modi) വധിക്കാൻ പദ്ധതിയിട്ട കമ്മ്യൂണിസ്റ് ഭീകരൻ പിടിയിലായതായി റിപ്പോർട്ട്. ജാർഖണ്ഡ് പോലീസ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. എൽഗാർ പരിഷദ് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ പ്രശാന്ത് ബോസ് എന്ന കിഷാൻ ദാ ആണ് പോലീസിന്റെ പിടിയിലായത്. പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ ഇയാൾക്കും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു .ജാർഖണ്ഡിൽ നിന്ന് ഇയാളുടെ ഭാര്യയും കമ്മ്യൂണിസ്റ് ഭീകര സംഘടനാ പ്രവർത്തകയുമായ ഷീല മാറാണ്ടിക്കൊപ്പമാണ് ഇയാളെയും പിടികൂടിയത്. എൽഗാർ പരിഷദ് കേസിലെ പതിനഞ്ചാം പ്രതിയാണ് ഇയാൾ.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും ഇവർ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച കത്തും പോലീസ് പിടിച്ചെടുത്തിരുന്നു. ‘മോദി രാജിനെ’ കൊല്ലാൻ പദ്ധതിയിടുന്നുണ്ടെന്നും രാജീവ് ഗാന്ധിയെ വധിച്ച രീതിയിലാണ് ഇത് നടപ്പിലാക്കുക എന്നുമാണ് കമ്മ്യൂണിസ്റ് ഭീകരർ കൈമാറിയ കത്തിൽ പറഞ്ഞിരുന്നത്. കത്തിൽ പ്രശാന്ത് ബോസിന്റെ പേര് എടുത്ത് പറഞ്ഞിരുന്നതായും പോലീസ് അറിയിച്ചു. നിരോധിത സംഘടനയായ ഈസ്‌റ്റേൺ റീജണൽ ബ്യൂറോയുടെ(ഇആർബി) സെക്രട്ടറിയാണ് പ്രശാന്ത് ബോസ്. ഈ കേസ് സംബന്ധിച്ച് കുറ്റപത്രം 2018 ലാണ് പൂനെ പോലീസ് സമർപ്പിച്ചത്. ഇആർബി സെക്രട്ടറി പ്രശാന്ത് ബോസും മറ്റ് കമ്മ്യൂണിസ്റ് ഭീകരരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു.