കഴിഞ്ഞ 122 വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ചൂടേറിയ മാര്‍ച്ച് മാസമാണ് ഈ വര്‍ഷം കഴിഞ്ഞ് പോയത്. ഇതിന് മുമ്പ് ഏറ്റവും അധികം ചൂടുണ്ടായത് 2010 ലെ മാര്‍ച്ച് മാസമായിരുന്നു .എന്നാല്‍ ഈ വര്‍ഷത്തെ താപനില അതിലും വളരെ കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. സാധാരണയായി മാര്‍ച്ച് മാസത്തില്‍ ശരാശരി 33.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കണ്ട് വരാറുള്ളത് . എന്നാല്‍ ഈ വര്‍ഷം ഇത് 33.9 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിട്ടുണ്ട്.വടക്കേ ഇന്ത്യയില്‍ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതാണ് ചൂട് വര്‍ധിക്കാന്‍ കാരണമായതെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതെ സമയം ഏപ്രിലിലും രാജ്യത്ത് ഹീറ്റ് വേവ് ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
മനുഷ്യ ശരീരത്തിന് ഹാനികരമായ തരത്തില്‍ ചൂട് വര്‍ധിക്കുമ്പോഴും ഹീറ്റ് വേവ് പ്രഖ്യാപിക്കാറുണ്ട്. തമിഴ്നാട്ടിലും, കേരളത്തിലും ഒഡിഷയിലുമൊക്കെ താപനില ക്രമാതീതമായി ഉയർന്നിട്ടുണ്ട് . അസം, മേഘാലയ, ത്രിപുര, പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ താപനില വര്‍ധിക്കുമെന്നും കാലാവസ്ഥ കേന്ദ്രമാണ് അറിയിച്ചിട്ടുണ്ട്.