മുംബൈ: തുടർച്ചയായ അഞ്ചാം ദിനത്തിലും നഷ്ടം തുടർന്ന് വിപണി. തുടക്കം നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട് അത് മുതലാക്കാൻ വിപണിക്ക് സാധിച്ചില്ല. നിഫ്റ്റി 17,000ന് താഴെയെത്തി. എഫ്എംസിജി, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളിൽ പ്രകടമായ വില്പന സമ്മര്‍ദമാണ് വിപണിയെ ഇന്ന് പിന്നോട്ടടിച്ചത്.
സെന്‍സെക്‌സ് 344.29 പോയന്റ് നഷ്ടത്തിൽ 57,555.90ലും നിഫ്റ്റി 71.10 പോയന്റ് നഷ്ടത്തില്‍ 16,972.20ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
പണപ്പെരുപ്പ നിരക്കുകളിലെ കുറവും ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളും മുതലാക്കി നേട്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. ഉച്ചവരെ ആ നേട്ടം നിലനിര്‍ത്താനും കഴിഞ്ഞു. എന്നാൽ പിന്നീടുണ്ടായ കനത്ത വില്പന സമ്മർദ്ദത്തെ അതിജീവിക്കാൻ വിപണിയ്ക്കായില്ല.
ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ് ലെ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടം നേരിടുകയും. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.