Wednesday, May 8, 2024
spot_img

ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിട്ടും കേരളം സഹകരിച്ചില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന അതീവ ഗൗരവകരം: വിമർശനവുമായി കെ.സുരേന്ദ്രൻ

കോഴിക്കോട് : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കൊച്ചിയിലേക്ക് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കാമെന്ന് വാഗ്ദാനം നൽകിയിട്ടും കേരളം മറുപടി കൊടുത്തില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന അതീവ ഗൗരവകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ വീഴ്ച ലോകം അറിയാതിരിക്കാനും അഴിമതി പുറത്തറിയാതിരിക്കാനുമാണോ ഇത്തരമൊരു നിലപാട് എടുത്തതെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

‘ബ്രഹ്മപുരം സംഭവത്തിൽ ഇതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത് വെറും പ്രഹസനമാണ്. തീ അണയ്ക്കാൻ ഇത്രയും വൈകിയതിനെ പറ്റി പറയാതെ 13 ദിവസത്തിനുശേഷം തീ അണച്ചത് വലിയ ആനക്കാര്യമായി പറയുകയാണ് മുഖ്യമന്ത്രി. സർക്കാരിന്റെ പരാജയമാണ് തീ അണയ്ക്കുന്നത് ഇത്രയും വൈകാൻ കാരണമെന്നത് മുഖ്യമന്ത്രി മറച്ചുവയ്ക്കുകയാണ്.

‘ബ്രഹ്മപുരം മാലിന്യ നിർമാർജന കരാർ സോണ്ട കമ്പനിക്കു കൊടുത്തത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. സർക്കാർ തലത്തിൽ നടന്ന അഴിമതി പൊലീസും വിജിലൻസും അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. കൊച്ചി കോർപറേഷൻ പിരിച്ചുവിടുകയാണ് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെങ്കിൽ മുഖ്യമന്ത്രി ചെയ്യേണ്ടത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ കേന്ദ്ര ഏജൻസികളെ വിളിക്കുകയോ ചെയ്യണം. ബ്രഹ്മപുരം വിഷയത്തിൽ സഭയിൽ കയ്യാങ്കളിയുണ്ടാക്കി ജനങ്ങളുടെ പ്രശ്നത്തിൽനിന്നു ശ്രദ്ധതിരിക്കാനാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ ശ്രമിക്കുന്നത്. സർക്കാരിനെ രക്ഷിക്കാനാണ് പ്രതിപക്ഷം സംഘർഷമുണ്ടാക്കുന്നതിനു കൂട്ടുനിന്നത്. കൊച്ചിയിലെ ദുരന്തത്തിനു കാരണം ഇരു മുന്നണികളും തമ്മിലുള്ള പങ്ക് കച്ചവടമാണെന്നു ജനങ്ങൾക്കു ബോധ്യമായി. ബ്രഹ്മപുരത്തിനു സമാനമായ സാഹചര്യത്തിലാണു കോഴിക്കോട് ഞെളിയൻ പറമ്പും. സോണ്ട കമ്പനിയുടെ കരാർ ഉടൻ റദ്ദാക്കാൻ കോഴിക്കോട് കോർപറേഷൻ തയാറാവണം. സോണ്ട കമ്പനിക്ക് സംസ്ഥാന സർക്കാരിലുള്ള പിടിപാടാണ് കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലെ കരാർ ഇപ്പോഴും തുടരാൻ കാരണം’– കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles