തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഇ ഡി. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ വിളിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തി വയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നാണ് ഇഡിയുടെ വാദം . ഇതേ തുടർന്നാണ് ഇഡിയുടെ അടുത്ത നീക്കം. ഇഡിക്കെതിരെ ശശിധരൻ കർത്തയും 3 ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു. കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റി വച്ചത്.
നൽകാത്ത സേവനത്തിന് സിഎംആർഎൽ പിണറായി വിജയന്റെ മകൾ വീണവിജയനും അവരുടെ സോഫറ്റ്വെയർ സ്ഥാപനമായ എക്‌സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് വീണ വിജയനും സംഘത്തിനും എതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ തുടങ്ങിയത്.