തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. ഡോ.രാജൻ ഖോബ്രഗഡെയെ ആരോഗ്യവകുപ്പിൽ നിന്ന് ജലവിഭവവകുപ്പിലേക്ക് മാറ്റി നിയമിച്ചു.ടിങ്കു ബിസ്വാളാണ് പുതിയ ആരോഗ്യ സെക്രട്ടറി. വി.വേണുവിനെ ആഭ്യന്തര സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.ഇഷിത റോയിയെ അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ സ്ഥാനത്ത് നിന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
ഷർമ്മിള മേരി ജോസഫിന് തദ്ദേശവകുപ്പിന്റെ പൂർണ്ണ ചുമതലയും നൽകിയിട്ടുണ്ട്.അലി അസ്ഗർ പാഷ ഐ.എ.എസിനെ ഭക്ഷ്യവകുപ്പിലേക്ക് നിയമിച്ചു. എൻ.പ്രശാന്തിനെ പട്ടികജാതി&പട്ടികവർഗ പിന്നാക്ക വികസനവകുപ്പിന്റെ പ്രത്യേക സെക്രട്ടറിയായും നിയമിച്ചു.
ഒന്നാം പിണറായി സർക്കാറിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വകുപ്പുകളിലൊന്ന് ആരോഗ്യമായിരുന്നു.
കോവിഡുകാലത്ത് ഉൾപ്പടെ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള രാജൻ ഖോബ്രഗഡെയാണ് ഇപ്പോൾ തൽസ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നത്.ടി.കെ ജോസിനെ മാറ്റിയാണ് വേണുവിനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.