ബെംഗളൂരു : യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് ഓടിക്കുന്നതിനിടെ ഇയാൾ സ്വയംഭോഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. വാട്ട്സ്ആപ്പിലൂടെ ഇയാൾ അയച്ച ലൈംഗിക ചുവയുള്ള സന്ദേശങ്ങളും യുവതി ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലെ അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് പോകാനാണ് യുവതി റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തത്.
‘റാപ്പിഡ് ഓട്ടോയിൽ വീട്ടിലേക്കു പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഓട്ടോ ലഭിക്കാത്തതിനെ തുടർന്നാണ് ബൈക്ക് ബുക്ക് ചെയ്തത്. ഞാൻ ബുക്ക് ചെയ്ത ബൈക്കുമായല്ല അയാൾ എത്തിയത്. റാപ്പിഡോ ആപ്പിൽ ബുക്ക് ചെയ്ത ബൈക്ക് സർവീസിനു കൊടുത്തിരിക്കുകയാണെന്നും അതിനാലാണ് മറ്റൊരു ബൈക്കുമായി വന്നതെന്നും അയാൾ പറഞ്ഞു. തുടർന്ന് അയാളുടെ ആപ്പിലൂടെ ബുക്കിങ് ശരിവച്ചതിനു ശേഷം ബൈക്കിൽ കയറി. കുറച്ച് സമയത്തിനു ശേഷം ആളില്ലാത്ത ഒരു ഇടവഴിയിലേക്കു ബൈക്ക് കയറി. സമീപത്ത് വാഹനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് ഡ്രൈവർ ഒറ്റക്കൈ കൊണ്ട് വാഹനമോടിക്കുകയും മറ്റൊരു കൈ കൊണ്ട് സ്വയംഭോഗത്തിലേർപ്പെടുകയും ചെയ്തു. ഞാൻ ആകെ ഭയന്നുപോയി. എന്റെ സുരക്ഷ നോക്കി ആ സമയം ഞാൻ ഒന്നും പറഞ്ഞില്ല. എന്റെ വീടിരിക്കുന്ന സ്ഥലം അയാൾക്ക് മനസ്സിലാകാതിരിക്കാൻ യഥാർഥത്തിൽ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തുനിന്ന് 200 മീറ്റർ അകലെയാണ് ഞാൻ ഇറങ്ങിയത്. എന്നാൽ പിന്നീട് അയാൾ എനിക്ക് വാട്സാപ്പിൽ മെസേജ് അയയ്ക്കാൻ ആരംഭിച്ചു. തുടർന്ന് അയാളുടെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്തു’– യുവതി ട്വീറ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് യുവതി റാപ്പിഡോയിൽ പരാതി ഉന്നയിക്കുകയും അവരുടെ സുരക്ഷാ ക്രമീകരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.