കോട്ടയം : നിയമസഭയില്‍ താൻ ഉന്നയിച്ച വിഷയങ്ങളിൽ ഉറച്ചുനില്‍ക്കുന്നെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വ്യക്തമാക്കി. ലൈഫ് മിഷന്‍അഴിമതി കേസില്‍ പറഞ്ഞതില്‍ നിന്നും ഒരിക്കലും പിന്നോട്ടു പോകില്ലെന്നും തന്റെ പ്രസംഗം തടയാൻ സഭയിൽ ഭരണപക്ഷ അംഗങ്ങൾ ശ്രമിച്ചിട്ടും അതു വകവയ്ക്കാതെ മുന്നോട്ടുപോകുകയായിരുന്നുവെന്നും കുഴൽ നാടൻ പറഞ്ഞു. പരാമര്‍ശങ്ങള്‍ സഭാരേഖകളിൽ നിന്ന് നീക്കിയത് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേർത്തു.
എം.ശിവശങ്കറിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശം ഉണ്ട്, സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍വെച്ച് മുഖ്യമന്ത്രിയെ കണ്ടു എന്നീ പരാമര്‍ശങ്ങളാണ് സഭാരേഖകളിൽ നിന്നും നീക്കം ചെയ്തത്. ലൈഫ് മിഷൻ കോഴ ഇടപാട് സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിസ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടെയാണ് മാത്യു കുഴല്‍നാടന്‍ പിണറായിക്കെതിരെ ആഞ്ഞടിച്ചത്.
കുഴല്‍നാടന്‍റെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്നും കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ സഭാരേഖകളില്‍ ഉൾപ്പെടുത്താനാകില്ല എന്ന് ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന നിയമമന്ത്രി പി.രാജീവും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരുന്നു.