തിരുവനന്തപുരം: നഗരത്തിന്റെ വികസനവും ഭാവി നഗരാസൂത്രണവും സംബന്ധിച്ച് മേയറും പൗരന്മാരും നേരിട്ട് ആശയവിനിമയം നടത്തുന്ന തുറന്ന സംവാദവേദി ഒരുങ്ങുന്നു. ‘നേതി നേതി : ലറ്റ് അസ് ടോക്ക്’ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘MAYOR CARES’ എന്ന പ്രത്യേക പൗരസംവാദം സെപ്റ്റംബർ 5ന് നടക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30ന് ജവഹർ നഗറിലെ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചേംബർ ഹാളിലാണ് പരിപാടി.
അടുത്തിടെ നടത്തിയ അമേരിക്കൻ സന്ദർശനത്തിലൂടെ വിവിധ നഗരങ്ങളിലെ ഭരണസംവിധാനങ്ങളും വികസന മാതൃകകളും നേരിട്ട് മനസ്സിലാക്കിയ അനുഭവങ്ങൾ തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ് പരിപാടിയിൽ പങ്കുവയ്ക്കും. സന്ദർശനത്തിൽ മേയറോടൊപ്പം ഉണ്ടായിരുന്ന മാധ്യമപ്രവർത്തകൻ പി. ശ്രീകുമാറും സംവാദത്തിൽ പങ്കെടുക്കും.
അമേരിക്കൻ നഗരങ്ങളിൽ നേരിട്ട് കണ്ട നഗരഗതാഗത സംവിധാനങ്ങൾ, പൊതുസ്ഥലങ്ങളുടെ വികസനം, മാലിന്യസംസ്കരണം, ശുചിത്വ സംവിധാനങ്ങൾ, പൊതുസൗകര്യങ്ങൾ, സാങ്കേതികവിദ്യയുടെ ഉപയോഗം, അടിസ്ഥാനസൗകര്യ വികസനം, നഗരാസൂത്രണം തുടങ്ങിയ മേഖലകളിലെ മാതൃകകൾ തിരുവനന്തപുരം നഗരത്തിന് എത്രത്തോളം പ്രയോജനപ്പെടുത്താനാകുമെന്നതായിരിക്കും പ്രധാന ചർച്ച.
നഗരത്തിന്റെ നിലവിലെ സാഹചര്യങ്ങളും ഭാവിയിലെ വികസനസാധ്യതകളും വിലയിരുത്തുന്നതിനൊപ്പം പൗരന്മാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് കേൾക്കുന്നതിനും സംവാദം ലക്ഷ്യമിടുന്നു. നഗരഭരണത്തിൽ ജനപങ്കാളിത്തം ശക്തിപ്പെടുത്തുകയും വികസന പദ്ധതികളിൽ പുതിയ ആശയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നതിന് ഇത്തരം തുറന്ന സംവാദങ്ങൾ നിർണായകമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
അമേരിക്കൻ സന്ദർശനത്തിനിടെ വിവിധ നഗരങ്ങളിലെ മേയർമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചകൾ, നഗരഭരണ സംവിധാനങ്ങൾ നേരിട്ട് മനസ്സിലാക്കിയ അനുഭവങ്ങൾ എന്നിവയും മേയർ പങ്കുവയ്ക്കും. മാലിന്യസംസ്കരണം മുതൽ നഗരഗതാഗതം വരെയുള്ള മേഖലകളിൽ അമേരിക്കൻ നഗരങ്ങളിൽ നടപ്പാക്കുന്ന മാതൃകകൾ തിരുവനന്തപുരത്തിന്റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നടപ്പാക്കുന്നതിനുള്ള സാധ്യതകളും ചർച്ചയാകും.
“മേയർ കണ്ടു; നഗരത്തിന് ചോദ്യങ്ങളുണ്ട്. നമുക്ക് സംസാരിക്കാം” എന്ന ആശയത്തെ മുൻനിർത്തിയാണ് ‘MAYOR CARES’ സംഘടിപ്പിക്കുന്നത്. ജനങ്ങളും നഗരഭരണ നേതൃത്വവും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെ തിരുവനന്തപുരത്തിന്റെ വികസനത്തിന് പുതിയ ചിന്തകളും നിർദേശങ്ങളും രൂപപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.ഒരു മികച്ച നഗരം ഒരു സംഭാഷണത്തിൽ നിന്നാണ് ആരംഭിക്കുന്നത്” എന്ന സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

