കോപ്പിയടി: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളിൽ വാച്ചിനും വളയ്ക്കും വിലക്ക്; ബോൾ പോയിന്റ് പേന മാത്രമെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാവൂ
തിരുവനന്തപുരം; സംസ്ഥാനത്തെ എം.ബി.ബി.എസ് പരീക്ഷാ ഹാളുകളിൽ ഇനി മുതൽ വാച്ച് ഉപയോഗിക്കുന്നതിന് വിലക്ക്. ഇതിന് പുറമെ സാധാരണ ബോൾ പോയിന്റ് പേനമാത്രമെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാവൂ. ആറ് മെഡിക്കൽകോളജുകളിൽ കോപ്പിയടി കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യസർവകലാശാല കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അതേസമയം കൂടുതൽ കോളജുകളിൽ പരീക്ഷാ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
ബോൾപോയിന്റ് പേന ഉപയോഗിച്ച് മാത്രമെ പരീക്ഷ എഴുതാനാകൂ. മറ്റ് തരം പേനകൾ അനുവദിക്കില്ല. വാട്ടർബോട്ടിൽ പരീക്ഷാ ഹാളിനുള്ളിൽ അനുവദിക്കില്ല. വലുപ്പമുള്ള മാലകൾ, വള, മോതിരം തുടങ്ങിയ ആഭരണങ്ങൾധരിക്കാൻപാടില്ല. ഇത്തരം നിയന്ത്രണങ്ങളിലൂടെ കോപ്പിയടിയും മറ്റ് പരീക്ഷാ ക്രമക്കേടുകളും തടയാനാകുമെന്നാണ് ആരോഗ്യ സർവകലാശാലയുടെ കണക്കു കൂട്ടൽ . എന്നാൽ പലരൂപത്തിലുള്ള ഇലക്ട്രോണിക്ക്, വിവരവിനിമയ ഉപകരണങ്ങൾ കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ആരോഗ്യസർവകലാശാലക്കില്ല.
ആരോഗ്യസർവകലാശാലക്ക് കീഴിലുള്ള ആറ് മെഡിക്കൽ കോളജുകളിൽ പരീക്ഷാ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ്, പരീക്ഷാ ഹാളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം. വാച്ച് ധരിച്ചുകൊണ്ട് ഹാളിൽപ്രവേശിക്കാനാകില്ല. വിദ്യാർത്ഥികൾക്ക് സമയം അറിയാനായി ക്‌ളോക്കുകൾ എല്ലാ ഹാളിലും ഉണ്ടാകും.
ആലപ്പുഴ, എറണാകുളം സർക്കാർ മെഡിക്കൽ കോളജുകളിലും എസ്.യു.ടി, അസീസിയ, എം.ഇ.എസ്, എസ്.ആർ എന്നീ സ്വാശ്രയ കോളജുകളിലുമാണ് കോപ്പിയടി കണ്ടെത്തിയത്. എന്നാൽ സർവകലാശാലക്ക് കീഴിലെ 310 മെഡിക്കൽ, ആയുർവേദ, നേഴ്‌സിംങ് , പാരാമെഡിക്കൽസ്്ഥാപനങ്ങളിൽ പരീക്ഷാ ക്രമക്കേടുകൾ വ്യാപകമാണെന്ന വിലയിരുത്തലുണ്ട്. ഇത് കണ്ടെത്താനുള്ള നടപടികളായിട്ടില്ല.

