ആലപ്പുഴ ∙ സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയെന്ന ആരോപണം നേരിടുന്ന ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു. നിഖിൽ കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നു കലിംഗ സർവകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെയാണ് കായംകുളം എംഎസ്എം കോളജ് പ്രിസൻസിപ്പൽ ഡോ. മുഹമ്മദ് താഹയാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണവിധേയമായാണ് സസ്പെൻഷൻ. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
ഇന്ന് കോളേജിൽ ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും മുഹമ്മദ് താഹ അറിയിച്ചു.
കലിംഗ സർവകലാശാലാ രേഖകളിൽ ഇങ്ങനെയൊരു പേരില്ലെന്നു കലിംഗ രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞിരുന്നു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ ആരംഭിക്കാൻ നിയമവിഭാഗത്തിനു നിർദേശം നൽകിയതായും കേരള സർവകലാശാല ബന്ധപ്പെട്ടാൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായി