കൊച്ചി: കൊച്ചിയിലെ പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരേ യുവതികൾ മീ ടു ആരോപണം ഉന്നയിച്ചതിനു പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളിൽ മിന്നൽ പരിശോധന നടത്തി പോലീസ്. സ്റ്റുഡിയോയുടെ ഉടമസ്ഥരുടേത് അടക്കമുള്ളവരുടെ വിവരങ്ങൾ പരിശോധനയിൽ പോലീസ് ശേഖരിച്ചു. എന്നാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെങ്കിലും ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പോലീസ് നടപടി.
അതേസമയം കൊച്ചിയിലെ പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരേ ലൈംഗിക അതിക്രമം ഉന്നയിച്ച യുവതി പരാതി ഇല്ലെന്ന് കഴിഞ്ഞ ദിവസം പോലീസിനു മുമ്പാകെ നേരിട്ടെത്തി വ്യക്തമാക്കി. അതിക്രമം തുറന്നു പറഞ്ഞതിനു പിന്നാലെ നിരവധി പേർ തന്നെ വിവരങ്ങളറിയാൻ വിളിക്കുന്നുണ്ടെന്നും എന്നാൽ ഈ വിഷയത്തിൽ തനിക്ക് യാതൊരു പരാതിയുമില്ലെന്നും യുവതി മാതാപിതാക്കളോടൊപ്പമെത്തി പോലീസിനെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വർഷം മുമ്പ് ഇവിടെ ടാറ്റൂ ചെയ്ത പെൺകുട്ടിക്ക് നേരിട്ട ദുരനുഭവവും കുറിപ്പായി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലൂടെ നിരവധി യുവതികൾ സമാന സാഹചര്യത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവെച്ച് മുന്നോട്ട് വന്നത്. മാത്രമല്ല ടാറ്റൂ സ്റ്റുഡിയോകളുടെ ലൈസൻസ് സംബന്ധിച്ചും പലയിടത്തും പരാതികളുയരുന്നുണ്ട്. പലതും ശാസ്ത്രീയ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും ആരോപണവുമുണ്ട്.