റഷ്യയിൽ സൈനിക വിമാനം തകർന്ന് വീണ് 65 പേർ കൊല്ലപ്പെട്ടു. യുക്രെയ്‌ൻ അതിർത്തി പ്രദേശമായ ബീൽഗറദ് മേഖലയിലാണ് ഇന്ന് ഉച്ചയോടെ റഷ്യയുടെ ഐഎൽ-76 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനം തകർന്നുവീണത്. റഷ്യയുടെ ആക്രമണവും യുക്രെയ്‌ന്റെ പ്രത്യാക്രമണവും അതി രൂക്ഷമായി നടക്കുന്ന പ്രദേശമാണ് ബീൽഗറദ് മേഖല. യുദ്ധത്തിനിടെ പിടികൂടിയ യുക്രെയ്‌ൻ സൈനികരാണ് കൊല്ലപ്പെട്ട 65 പേരും.
തടവുകാരെ കെെമാറുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകർന്നതെന്ന് റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധതടവുകാർക്ക് പുറമെ റഷ്യക്കാരായ ആറ് വിമാന ജീനവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. റഷ്യൻ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾക്കായുള്ള മിസെെലുകൾ വിമാനത്തിലുണ്ടായിരുന്നുവെന്നും. അപകടത്തിൽ എല്ലാവരും മരണപ്പെട്ടു എന്നാണ് കരുതുന്നതെന്ന് ബീൽഗറദ് ഗവർണർ വ്യക്തമാക്കി.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സെെനിക കമ്മീഷനെ നിയോഗിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സെെന്യത്തിന്റെ പ്രത്യേക സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുന്നുണ്ട്. വിമാനം യുക്രെയ്ൻറെ ആക്രമണത്തിലാണ് തകർന്നതെന്ന് റഷ്യ ആരോപിച്ചു. ഇക്കാര്യം ചില യുക്രെയ്ൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പിന്നീട് ട്വീറ്റുകൾ പിൻവലിച്ചു. അപകടത്തിൽ യുക്രെയ്ൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല