ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇൻഡി സഖ്യത്തിൽ കടുത്ത അസ്വാരസ്യങ്ങൾ രൂപപ്പെടുന്നു. പശ്ചിമ ബംഗാളിൽ തൃണമൂലിന് സമാനമായി പഞ്ചാബിലെ മുഴുവൻ ലോക്‌സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. പഞ്ചാബിലെ ലോക്‌സഭാ സീറ്റുകളിലേക്ക് 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.
ഇൻഡി മുന്നണിയുടെ ഭാഗമാകുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ സീറ്റ് വിഭജനം നടക്കില്ലെന്നും മുഴുവൻ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് തന്നെ മത്സരിക്കുമെന്നും നേരത്തെ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ ആം ആദ്മിയും പഞ്ചാബിൽ സമാന നിലപാട് സ്വീകരിക്കുന്നത്. ഇൻഡി സഖ്യത്തിലെ കമ്മ്യുണിസ്റ്റ് സാന്നിധ്യമാണ് മമതയെ ചൊടുപ്പിച്ചത്. ആം ആദ്മിയുടെ പ്രഖ്യാപനത്തോട് ഇതുവരെ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
ഇൻഡി സഖ്യ രൂപീകരണം മുതൽ തന്നെ ആം ആദ്മി, കോൺഗ്രസ് നേതൃത്വങ്ങൾ അഭിപ്രായങ്ങളിൽ ഇരു ധ്രുവങ്ങളിലായിരുന്നു. ദില്ലിയിലും പഞ്ചാബിലും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ഇതിന് പുറമെ സഖ്യത്തിൽ ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടിയുമായും കോൺഗ്രസ് തർക്കത്തിലാണ്. ആകെയുള്ള 80 സീറ്റിൽ 20 എണ്ണം നൽകണമെന്ന കോൺഗ്രസിന്‍റെ ആവശ്യത്തിനും സമാജ്‌വാദി പാർട്ടി വഴങ്ങിയിട്ടില്ല.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിൽ സഖ്യത്തിനുള്ളിൽ വലിയ വിമർശനമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വേണ്ടത്ര മാദ്ധ്യമ ശ്രദ്ധ പോലും യാത്രയ്ക്ക് നേടാൻ സാധിച്ചിട്ടില്ല.