അറ്റ്‌ലാന്റ : പറന്നുയര്‍ന്നതിന് പിന്നാലെ അടിയന്തര വാതില്‍ തകര്‍ന്നതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കെ യാത്രാവിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു. അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്തെ ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അറ്റ്‌ലാന്റാ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 757 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് 184 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 190 പേർ വിമാനത്തിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല .
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രാദേശികസമയം 11:15-നാണ് അപകടമുണ്ടാത്. കൊളംബിയയിലെ ബൊഗോട്ടയിലേക്ക് പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചത്. ഊരിത്തെറിച്ച ചക്രം റണ്‍വേയുടെ അതിര്‍ത്തിയും കടന്ന് ഉരുണ്ടുപോയി. ചക്രം ഊരിത്തെറിച്ചതായി എയർ ട്രാഫിക് കണ്ട്രോൾ പൈലറ്റിന് മുന്നറിയിപ്പ് നൽകുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നു.
വിമാനയാത്രക്കാരെ ഒടുവിൽ മറ്റൊരു വിമാനത്തിലാണ് ബൊഗോട്ടയിലേക്ക് കൊണ്ടുപോയത്. സംഭവത്തെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിട്ടതില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായി ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു.
അപകടത്തിൽ വിമാനനിര്‍മ്മാണക്കമ്പനിയായ ബോയിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.