തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പാൽ വില കൂട്ടുക. മന്ത്രി ജെ.ചിഞ്ചുറാണിയാണ് ഇത് സംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് ഇപ്പോള്‍ പാല്‍വില കൂട്ടാന്‍ പറ്റില്ലെന്നും മില്‍മ ഇത് സംബന്ധിച്ച് നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍വെച്ചാല്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
പാല്‍വില കുറച്ച് വര്‍ധിപ്പിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. എന്നാല്‍ കൂടുതല്‍ പാടില്ല. ക്ഷീര കര്‍ഷകര്‍ക്കുവേണ്ടിയാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം എത്രരൂപയാണ് വര്‍ധിപ്പിക്കുക എന്നത് മന്ത്രി വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരിന്റെ അനുമതിയോടെയാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുക. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാല്‍ ഉല്‍പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉല്‍പാദകരും വില കൂട്ടും.
പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തില്‍ ഇപ്പോള്‍ വില കൂട്ടേണ്ടതില്ലെന്നാണ് മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നത്. പാല്‍ വില ലീറ്ററിന് 3-4 രൂപ വര്‍ധിപ്പിക്കുന്ന കാര്യമാണ് ആലോചിച്ചിരുന്നത്. പാലിന് 2019 സെപ്റ്റംബറില്‍ ലീറ്ററിന് 4 രൂപയും 2022 ഡിസംബറില്‍ ലീറ്ററിന് 6 രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല്‍ വില (ടോണ്‍ഡ് മില്‍ക്) ലീറ്ററിന് 52 രൂപയാണ്. പ്രതിദിനം 17 ലക്ഷം ലീറ്റര്‍ പാലാണ് മില്‍മ കേരളത്തില്‍ വില്‍ക്കുന്നത്.

