തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് രക്തസാക്ഷിയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു. തൻ്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്തെന്നും സഹകരണ മന്ത്രി പ്രശ്നത്തിൽ ഇടപെടുന്നുണ്ടെന്നും 25 കോടി രൂപ ബാങ്കിന് അനുവദിക്കുമെന്നും ആർ ബിന്ദു പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച്ച ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നായിരുന്നു എന്നാണ് മന്ത്രിയുടെ വാദം. മെഡിക്കൽ കോളജിൽ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. ബാങ്കിന് പ്രത്യേക പാക്കേജ് നൽകും. പ്രശ്നങ്ങൾ ഉണ്ടായ ആളുകൾക്ക് ഒപ്പമാണ് താൻ, മന്ത്രി കൂട്ടിച്ചേർത്തു. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. ഇത് വലിയ തോതിലുള്ള വിമര്‍ശനമത്തിനിടയാക്കിയ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് എഴുപത് വയസുകാരി ഫിലോമിന മരിച്ചത്. 30 ലക്ഷം രൂപയാണ് കരുവന്നൂർ ബാങ്കിൽ ഫിലോമിന നിക്ഷേപിച്ചിരുന്നത്. മെച്ചപ്പെട്ട ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും ബാങ്കിൽ നിന്ന് തന്നില്ലെന്ന് ബന്ധുക്കൾ അവകാശപ്പെടുന്നു. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പ്രതികരിച്ചു. താൻ ബാങ്കിലിട്ട തൻ്റെ പണം ചെന്ന് ചോദിക്കുമ്പോള്‍ പട്ടിയോട് പോലെയാണ് പെരുമാറുന്നതെന്നും കിട്ടുമ്പോൾ തരാം എന്നുമൊക്കെയാണ് ബാങ്ക് ജീവനക്കാർ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.