തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയുണ്ടാകുന്ന സാഹചര്യത്തിൽ ഇതിന്റെ നിലവാരം പരിശോധിക്കുന്നതിനായി മന്ത്രിമാർ ഇന്ന് സ്കൂളുകളിലെത്തും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കോഴിക്കോട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്ദർശനം നടത്തും. രണ്ട് മന്ത്രിമാരും ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും ഭക്ഷണം കഴിക്കുക.
അതേസമയം, ജില്ലകളിലെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സ്കൂളിൽ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരണമെന്ന് വിദ്യാഭ്യാസമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ നിലവാരം ഉറപ്പുവരുത്തുന്നതിനായി ഇന്ന് മുതൽ സംയുക്ത പരിശോധനയ്ക്കും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും സ്കൂളുകളിൽ പരിശോധന നടക്കുക.
ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന പൂർത്തിയാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം സ്കൂളുകളിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. 20 ഓളം കുട്ടികളാണ് അന്ന് ആശുപത്രിയിലായത്. ഇതിന് പിന്നാലെയാണ് ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഇന്ന് മുതൽ സംയുക്ത പരിശോധന നടത്തുന്നത്.