ആലപ്പുഴ: കുട്ടനാട്ടിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതലയോഗം ചേരും. വരുന്ന ബുധനാഴ്ചയാണ് നാല് മന്ത്രിമാർ പങ്കെടുക്കുന്ന യോഗം നടക്കുക.
മന്ത്രിമാരായ പി.പ്രസാദ്, കെ.രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമാണ് ഡിസംബര്‍ 22ന് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക.
കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മഴക്കാലത്തെ വെള്ളപ്പൊക്കം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.
കുട്ടനാടിന്റെ സര്‍വതലസ്പര്‍ശിയായ വികസനം സാധ്യമാക്കാനും പ്രദേശം നേരിടുന്ന വെള്ളപ്പൊക്ക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുമായി മന്ത്രിതല യോഗം ചേരുമെന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മാത്രമല്ല കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കുട്ടനാട്, അരൂര്‍, ചേര്‍ത്തല മേഖലകളിലെ വേലിയേറ്റം, കുട്ടനാട് നിലവില്‍ വിവിധ വകുപ്പുകള്‍ നടത്തിവരുന്ന പദ്ധതികളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.