കോഴിക്കോട്: ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ എം.കെ രാഘവന്‍റെ മൊഴിയെടുത്തു. നേരത്തെ മൊഴി നൽകാനായി ഹാജരാകണമെന്ന് അന്വേഷണസംഘം എം.കെ രാഘവന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പ്രചരണ പരിപാടികളുടെ തിരക്കു മൂലം ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് ഇന്ന് രാവിലെ അന്വേഷണസംഘവുമായി സഹകരിക്കാമെന്ന് എം.കെ രാഘവൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി അന്വേഷണസംഘം മൊഴിയെടുത്തത്.ഒന്നര മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടു നിന്നു. ഒരു ഹിന്ദി ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലായിരുന്നു എം.കെ രാഘവന്‍ കുടുങ്ങിയത്. അത് കൊണ്ട് തന്നെ വാർത്ത പുറത്ത് വിട്ട ചാനലും അന്വേഷണത്തിന്റെ പരിധിയിലാണ്
തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്നാണ് ചാനൽ ആരോപിക്കുന്നത്. എന്നാൽ, ഇതിനെതിരെ എം.കെ രാഘവൻ രംഗത്തെത്തിയിരുന്നു. വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ എം.കെ രാഘവൻ പൊലീസിൽ പരാതി നൽകിയിരുന്നു.

