ചെന്നൈ:മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മത്സര പരീക്ഷകളല്ല, വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന് ബില്ല് സഭയില്‍ അവതരിപ്പിച്ചുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞു.
12-ാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. രാജ്യത്ത് ആദ്യമായിട്ടാണ് നീറ്റിനെ എതിര്‍ക്കുന്ന ബില്ലുമായി ഒരു സംസ്ഥാനം മുന്നോട്ടുപോകുന്നത്.
അതേസമയം ഡിഎംകെ മുഖ്യമന്ത്രി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ പിന്തുണച്ചു.
എന്നാല്‍ നീറ്റ് പരീക്ഷയെ പേടിച്ച് ഇന്നലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന വാഗ്ദാനം ഡിഎംകെ നടപ്പാക്കിയില്ലെന്നും പറഞ്ഞ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
കഴിഞ്ഞ ദിവസമാണ് നീറ്റ് പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ തമിഴ്നാട്ടിലെ സേലത്ത് പത്തൊന്‍പതു വയസുകാരനായ ധനുഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തത്. മൂന്നാം തവണ നീറ്റിന് തയ്യാറെടുക്കുന്ന യുവാവായിരുന്നു. ഇത്തവണയും യോഗ്യത ലഭിക്കില്ല എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. സേലത്ത് കൊളിയൂര്‍ എന്ന ഗ്രാമത്തിലായിരുന്നു സംഭവം.