ഐസ്വാൾ : കനത്ത തിരിച്ചടി ഏറ്റുവാങ്ങിക്കൊണ്ട് മിസോറാമിലെ ഭരണകക്ഷിയായ എംഎൻഎഫ് അധികാരത്തിൽ നിന്ന് പുറത്തേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന ഫലത്തിന് സമാനമായി മിസോറാമിലും സംസ്ഥാനം ഏറെക്കാലം ഭരിച്ച കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതേസമയം മോദി പ്രഭാവം വീണ്ടും ജ്വലിച്ചപ്പോൾ ബിജെപി നില മെച്ചപ്പെടുത്തി. ഐസോൾ ഈസ്റ്റ്1 മണ്ഡലത്തിൽ മുഖ്യമന്ത്രി സോറംതംഗ തോറ്റത് എംഎൻഎഫിന് ന്യായീകരണങ്ങളില്ലാത്ത തിരിച്ചടിയായി. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിയും പരാജയം നുണഞ്ഞു. സോറംതങ്ക ഐസ്വാൾ ഈസ്റ്റ് ഒന്നിൽ സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) സ്ഥാനാർത്ഥി ലാൽതൻസങ്കയോടാണ് പരാജയപ്പെട്ടത്. 2101 വോട്ടുകൾക്കാണ് മിസോറം മുഖ്യമന്ത്രി പരാജയമറിഞ്ഞത്. ഉപമുഖ്യമന്ത്രി തവൻലൂയ സെഡ്പിഎം സ്ഥാനാർത്ഥിയായ ഛുവാനോമയോട് 909 വോട്ടുകൾക്കും പരാജയപ്പെട്ടു.
കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ രണ്ട് സീറ്റ് നേടി നില മെച്ചപ്പെടുത്തി. ഒരു ഘട്ടത്തിൽ മൂന്ന് സീറ്റിൽ വരെ പാർട്ടി ലീഡ് ചെയ്തിരുന്നു. മുഴുവൻ സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. പോസ്റ്റൽ വോട്ടുകളിൽ ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടിനായിരുന്നു മുൻതൂക്കം. എന്നാൽ ഇവി എം വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ സ്ഥിതിമാറി. അതിവേഗം സോറം പീപ്പിൾസ് മൂവ്‌മെന്റ് മത്സരരംഗത്തേക്ക് മടങ്ങി വന്നു.
ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ എംഎൻഎഫും സോറം പീപ്പിൾസ് മൂവ്‌മെന്റും (സെഡ്പിഎം) കോൺഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ടെന്ന് എക്‌സിറ്റ് പോൾ പ്രവചനമുണ്ടായിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്ത് സമൂദായ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വോട്ടെണ്ണൽ ഞായറാഴ്ചയിൽനിന്ന് തിങ്കളാഴ്ചയിലേക്കു മാറ്റിയത്.