ദിസ്പൂർ: ജയിലിൽ കഴിയുന്ന ഖാലിസ്ഥാൻ തീവ്രവാദികളിൽ നിന്ന് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതിനെ തുടർന്ന് ജയിൽ സൂപ്രണ്ട് അറസ്റ്റിൽ. തീവ്രവാദ സംഘടനയായ വാരിസ് പഞ്ചാബ് ദേയിലെ പ്രവർത്തകരിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തതിനെ തുടർന്നാണ് പഞ്ചാബിലെ ദിബ്രുഗഡ് ജയിൽ സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തത്. ജയിൽ സൂപ്രണ്ടും പ്രതികളും തമ്മിൽ ഒത്തുകളിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തത്. മൊബൈൽ ഡാറ്റ, ഡിജിറ്റൽ തെളിവുകൾ, മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരിശോധനയിൽ പ്രതികളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട് ഫോൺ, സിംകാർഡുകൾ, ടിവി റിമോർട്ട്, ഒരു സ്‌പൈ പെൻ ക്യാമറ, പെൻഡ്രൈവുകൾ, ബ്ലൂടൂത്ത് ഹെഡ് ഫോൺ, സ്പീക്കറുകളും പോലീസ് പിടിച്ചെടുത്തു.
ഇവിടെ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടന്നായിരുന്നു അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇതിലൂടെ ജയിൽ സൂപ്രണ്ടിന്റെ ഒത്തുകളികൾ കണ്ടെത്തിയതെന്നും ഡിജിപി ജിപി സിംഗ് അറിയിച്ചു. ഇതിപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനായി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഖലിസ്ഥാൻ അനുകൂല സംഘടനയിലെ പത്തോളം പ്രവർത്തകർ ദിബ്രുഗഡിൽ തടവിൽ കഴിയുന്നുണ്ട്. വാരിസ് പഞ്ചാബ് ദേയുടെ ഇപ്പോഴത്തെ നേതാവ് അമൃത്പാൽ സിംഗ് ഇയാളുടെ അമ്മാവൻ തുടങ്ങിയവരെ ഇതേ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.