ദില്ലി: ടോക്കിയോയിൽ വെള്ളി മെഡല്‍ നേടിയ മീരാബായ് ചാനു ഉള്‍പ്പെടെ ഒളിംപിക്സിൽ ഭാരതത്തിനായി കായിക വേദിയില്‍ ഇറങ്ങിയ രണ്ടു അത്‌ലറ്റുകള്‍ക്ക് ഒളിംപിക്സിന് മുമ്പായി മികച്ച വൈദ്യസഹായവും പരിശീലനവും അമേരിക്കയില്‍ ലഭ്യമാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വെളിപ്പെടുത്തി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബീരന്‍ സിംഗ്.
‘ചാനുവിന് പുറം വേദന ഉണ്ടായപ്പോള്‍ ഇക്കാര്യം താന്‍ പ്രധാനമന്ത്രിയ്ക്ക് സന്ദേശമയച്ചിരുന്നു. അദ്ദേഹം നേരിട്ട ഇടപെട്ട് ചാനുവിന്റെ ചികിത്സയുടെ എല്ലാ ചെലവുകള്‍ വഹിക്കുകയും ചെയ്തു. ചികിത്സാ സഹായം ചെയ്യുക മാത്രമായിരുന്നില്ല. മികച്ച പരിശീലനം നേടാന്‍ സഹായിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സഹായം കിട്ടിയ ഏകയാളാണ് നിങ്ങളെന്ന് ചാനുവിനോട് താന്‍ തുറന്നു പറഞ്ഞെന്നും എന്നാല്‍ ഇക്കാര്യം ഒരിക്കല്‍ പോലും പ്രധാനമന്ത്രി ആരോടും പറഞ്ഞിട്ടില്ല. മോദിയ്ക്ക് കീഴിലെ ഇന്ത്യാക്കാരനായതില്‍ തങ്ങള്‍ അഭിമാനിക്കുന്നു ‘ എന്നും മണിപ്പൂര്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ടോക്കിയോ ഒളിംപിക്സിൽ ഭാരതത്തിനായി ആദ്യം മെഡല്‍ നേടിയ താരമാണ് മീരാബായ് ചാനു. വനിതകളുടെ 49 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് ചാനു ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്. മെഡല്‍ നേടിയ ചാനുവിന് ഇംഫാലില്‍ മികച്ച സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്.
അതേസമയം പ്രധാനമന്ത്രി ഉള്‍പ്പെടെയുളള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനും തെരഞ്ഞെടുപ്പിന് മുമ്പായി വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി സാമ്പത്തിക സഹായം തേടുന്നതിനുമായി ബീരന്‍ സിംഗ് ഇപ്പോൾ ദില്ലിയിലാണ്. ഈ ആഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മീരാബായി ചാനുവിന് സഹായം നല്‍കിയതിന് നന്ദി പറയുമെന്നും ബീരാന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു കഴിഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona