ദില്ലി : പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പ്രശസ്തമായ ടൈംസ് സ്‌ക്വയറിലെ കൂറ്റൻ സ്‌ക്രീനുകളിൽ നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ അമേരിക്കൻ സന്ദർശനത്തിനോടനുബന്ധിച്ചാണ് ടൈംസ് സ്‌ക്വയറിലെ സ്‌ക്രീനുകൾ അദ്ദേഹത്തിന്റെ സന്ദർശനത്തിന് സ്വാഗതം ചെയ്യുന്ന ചിത്രങ്ങളാൽ നിറഞ്ഞത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യ ബന്ധത്തിനുള്ള ശക്തമായ പിന്തുണയാണ് ചിത്രങ്ങളും സന്ദേശങ്ങളും തെളിയിക്കുന്നതെന്ന് യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) ട്വീറ്റ് ചെയ്തു. നാല് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിൽ എത്തിയത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
നേരത്തെ, ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്തിരുന്നു. യുഎൻ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും മറ്റ് പ്രമുഖ വ്യക്തികളും ഈ ചടങ്ങിൽ പങ്കെടുത്തു.
വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോയ മോദിയെ വാഷിംഗ്ടണിലെ ഫ്രീഡം പ്ലാസയിൽ ഇന്ത്യൻ വംശജർ ഊഷ്മളമായി സ്വീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും. ജി20, ക്വാഡ്, ഇൻഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് ഫോർ പ്രോസ്പെരിറ്റി (ഐപിഇഎഫ്) തുടങ്ങിയ ബഹുമുഖ ഫോറങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഉഭയകക്ഷി സഹകരണം ഏകീകരിക്കാനുമുള്ള ചർച്ചകൾ നരേന്ദ്ര മോദിയുടെ ഈ ചരിത്രപരമായ സന്ദർശനത്തിൽ ഉണ്ടാകും എന്നാണ് കരുതുന്നത്.
ജനാധിപത്യം, വൈവിധ്യം, സ്വാതന്ത്ര്യം തുടങ്ങിയ പങ്കിട്ട മൂല്യങ്ങളുടെ അടിത്തറയിൽ കെട്ടിപ്പടുത്ത ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ തന്റെ അമേരിക്കൻ സന്ദർശനം സഹായിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.