പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 64കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവനായും ഇരയ്ക്ക് നല്‍കാനും കോടതി നിർദേശിച്ചു.
2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പക്ഷികളെ പിടികൂടി മാള, പുത്തന്‍ ചിറ പ്രദേശത്ത് വില്പന നടത്തി വരികയായിരുന്നു പ്രതി ഹൈദ്രോസ്. പത്ത് വയസുകാരനായ വിദ്യാര്‍ത്ഥി ഇയാളിൽ നിന്നും പക്ഷികളെ വാങ്ങാന്‍ എത്തുമായിരുന്നു. ഇതിനിടെയാണ് ഹൈദ്രോസ് കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.
2018 മുതല്‍ ഒരു വര്‍ഷത്തോളം ഇയാൾ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. പീഡനത്തിൽ സഹികെട്ട കുട്ടി കൂട്ടുകാരോട് പീഡന വിവരം പറഞ്ഞു. ഇതോടെ കൂട്ടുകാര്‍ഇക്കാര്യം പ്രതിയോട് ചോദിച്ചപ്പോള്‍ പ്രതി ഇവരേയും ഭീഷണിപ്പെടുത്തി തിരികെ അയച്ചു. തുടർന്ന് സുഹൃത്തുക്കള്‍ പീഡനവിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ മാള പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്.