Sunday, May 12, 2024
spot_img

അമ്മയുടെ അനുഗ്രഹം തേടി മോദി ഇന്ന് അഹമ്മദാബാദിലേക്ക്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദ് സന്ദര്‍ശിക്കും. രണ്ടാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അമ്മ ഹീരാബെന്നിനെ കണ്ട് അനുഗ്രഹം വാങ്ങാനാണ് മോദി അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുന്നത്.

30നാകും മോദിയുടെ സത്യപ്രതിജ്ഞ. ഇതിന് മുന്നോടിയായി നാളെ മോദി വാരണസിയില്‍ എത്തി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഇന്നലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ടിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മോദിയെ രാഷ്ട്രപതി ക്ഷണിച്ചു.

ഇതിനോടൊപ്പം മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിക്കുകയും ചെയ്തു. ഒന്നിച്ച്‌ മുന്നോട്ട് നയിക്കുന്ന സര്‍ക്കാരായിരിക്കും തന്റേതെന്ന് രാഷ്ട്രപതിയെ കണ്ടശേഷം മോദി പറഞ്ഞു. ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നും മോദി ജനപ്രതിനിധികളോടായി പറഞ്ഞു.

എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും നരേന്ദ്രമോദി അഭിസംബോധന ചെയ്തു. സെന്‍ട്രല്‍ ഹാളില്‍ വച്ചിരുന്ന ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ചാണ് മോദി തന്റെ പ്രംസഗം ആരംഭിച്ചത്. 2014ല്‍ നിന്ന് വ്യത്യസ്ഥമായി മുതിര്‍ന്ന നേതാക്കളെ കാല്‍തൊട്ട് വന്ദിച്ചും, നിതീഷ് കുമാര്‍ ഉള്‍പ്പടെയുള്ള എല്ലാ എന്‍ഡിഎ നേതാക്കളെയും ഒരുവേദിയിലേക്ക് കൊണ്ടുവന്നും രീതിയിലും ശൈലിയിലും മോദി ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 303 സീറ്റിന്റെ മേല്‍ക്കൈ ഉള്ളപ്പോഴും സഖ്യകക്ഷികളെയെല്ലാം കൂടി നിര്‍ത്തി എല്ലാവരുടെയും സര്‍ക്കാരെന്ന സന്ദേശം കൂടി നല്‍കുന്നുണ്ട് മോദി. സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക നേതാക്കളുടെ സാന്നിധ്യവും പ്രതീക്ഷിക്കാം.

Related Articles

Latest Articles