അഹമ്മദാബാദ് : ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാനും ദീപിക പദുക്കോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പഠാൻ’ സിനിമയ്ക്കെതിരായ പ്രതിഷേധം നിർത്താൻ ബജ്‌റംഗ് ദളും വിശ്വ ഹിന്ദു പരിഷത്തും (വിഎച്ച്പി) തീരുമാനിച്ചു. അനാവശ്യ വിവാദങ്ങളിൽപ്പെട്ട് സർക്കാരിന്റെയും പാർട്ടിയുടെയും ജനക്ഷേമ നടപടികളിൽനിന്നു ശ്രദ്ധ വ്യതിചലിക്കുന്നുവെന്ന് ബിജെപി നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് നിലപാട് മാറ്റിയത്. സിനിമ നാളെയാണ് റിലീസ് ചെയ്യുന്നത്. രാജ്യത്തൊരിടത്തും സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നായിരുന്നു വിഎച്ച്പി നേരത്തേ പറഞ്ഞിരുന്നത്.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനമാണ് വിവാദത്തിനു കാരണമായത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞു ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു വിഎച്ച്പിയുടെ ആരോപണം. ഷാറുഖും ദീപികയും പരസ്യമായി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. ബജ്‌റംഗ് ദളിന്റെ പ്രതിഷേധത്തെ തുടർന്ന് പാട്ടിലെ അശ്ലീല വാക്കുകളും മറ്റും സെൻസർ ബോർഡ് നീക്കിയെന്നു ഗുജറാത്തിലെ വിഎച്ച്പി നേതാവ് അശോക് റാവൽ പറഞ്ഞു.