രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി നടത്തിയ പരിപാടിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 2.84 കോടി രൂപ. പരിപാടിക്കായി സാംസ്‌കാരിക വകുപ്പിന്റെ ഫണ്ടില്‍ നിന്ന് രണ്ടുകോടി രൂപ അനുവദിച്ചു. ധനവകുപ്പില്‍ നിന്ന് 84 ലക്ഷം രുപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കത്തുനല്‍കി. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പേരില്‍ മോഹൻലാലിനെ ആദരിച്ച പരിപാടി നടത്തിയത്.
മോഹന്‍ലാലിന്റെ സ്വീകരണം രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പരിപാടിയുടെ ചെലവ് കണക്കുകള്‍ പുറത്തുവരുന്നത്. ചെലവായ രണ്ടുകോടി സാംസ്‌കാരിക വകുപ്പിന് കീഴില്‍ തന്നെയുള്ള സാംസ്‌കാരിക വകുപ്പ് അദ്ധ്യക്ഷ കാര്യാലയം, കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നിങ്ങനെയാണ് ചെലവഴിച്ചിരിക്കുന്നത്. ബാക്കി ചെലവായ 84 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ധനവകുപ്പിനോട് പ്രത്യേക അഭ്യര്‍ഥന നടത്തിയത്.

