കാസർകോട്: പൂപ്പലു ബാധിച്ച മുളകുകളാണ് സപ്ലൈക്കോ മാർക്കറ്റുകൾ വഴി വിൽക്കുന്നതെന്ന് പരാതി. സപ്ലൈകോ മാർക്കറ്റിൽ സബ്സിഡി വഴി വിൽക്കുന്ന മുളക് പൂപ്പൽ ബാധിച്ച് ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിലുള്ളതാണ്. ഇതിനെതിരെയാണ് നിരവധി സപ്ലൈക്കോ ഉപഭോക്താക്കൾ ഇപ്പോൾ രംഗത്തെത്തുന്നത്.
പൊതുവിപണിയിൽ മുളകിനു വില കൂടുതൽ ആയതിനാൽ സപ്ലൈകോ ഔട്‍ലറ്റുകളിൽ സബ്സിഡി നിരക്കിലുള്ള മുളകിന് ആവശ്യക്കാർ ഏറെയാണ്. സബ്സിഡി നിരക്കിൽ 75 രൂപയാണ് സപ്ലൈകോയിൽ മുളകിന്റെ വില. മുളക് നോക്കാതെ വാങ്ങിയവർ വീട്ടിൽ കൊണ്ടുപോയി കളയേണ്ട അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. സാധാരണ കരാറുകാർ മോശം സാധനങ്ങൾ എത്തിച്ചാൽ അത് തിരിച്ചയക്കാറാണ് പതിവ്. എന്നാൽ മുളകിന് പൂപ്പലാണെന്ന് വ്യാപക പരാതി ലഭിച്ചിട്ടും ഇത് തിരിച്ചയക്കാതെ വിറ്റ് തീർക്കാനാണ് സപ്ലൈകോ അധികൃതർ ശ്രമിക്കുന്നതെന്ന പരാതിയും ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.