Wednesday, May 15, 2024
spot_img

അമ്മ മകനെ തലയ്ക്കടിച്ചു കൊന്നു; മസാലക്കൂട്ടും ചേർത്ത് ചീനിച്ചട്ടിയില്‍ വറുത്തുകോരി

കൊല്‍ക്കത്ത: ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി മകനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന് നെയ്യും മസാലക്കൂട്ടും കര്‍പ്പൂരവും ചേര്‍ത്ത് വലിയ ചീനിച്ചട്ടിയില്‍ വറുത്തെടുത്ത കേസില്‍ അമ്മയും സഹോദരനും അറസ്റ്റില്‍. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കില്‍ താമസിക്കുന്ന ഗീത മഹെന്‍സാരിയ, മകന്‍ വിധുര്‍ (22) എന്നിവരെയാണ് പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഗീതയുടെ മൂത്ത മകനായ അര്‍ജുനെയാണ് (25) ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മൂത്ത മകനെ കാണാനില്ലെന്ന് ഗീതയുടെ ഭര്‍ത്താവ് അനില്‍ മഹെന്‍സാരിയ ഡിസംബര്‍ പത്തിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ടെറസിന് മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികള്‍ കണ്ടെത്തി. ഗീതയുടെ ദുര്‍മന്ത്രവാദം കാരണം അനില്‍ ഒരു വര്‍ഷം മുമ്ബ് വീട് വിട്ടിറങ്ങിയിരുന്നു. എന്നാല്‍ ബിസിനസ് നോക്കിനടത്തിയിരുന്ന മൂത്ത മകനുമായി നല്ല ബന്ധത്തിലായിരുന്നു. മകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെയാണ് പിതാവിന് സംശയം തോന്നിയത്. ഇതിനിടെ ഭാര്യയും മക്കളും കൊല്‍ക്കത്തയിലെ വീട് പൂട്ടി റാഞ്ചിയിലെ സ്വവസതിയിലേക്ക് പോയെന്ന് അനിലിന് വിവരം ലഭിച്ചിരുന്നു. റാഞ്ചിയിലെ ഭാര്യാസഹോദരിയെ വിളിച്ചപ്പോള്‍ മൂത്തമകന്‍ അര്‍ജുന്‍ അവിടെ വന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

വീടിന്റെ ടെറസില്‍നിന്ന് അസ്ഥികള്‍ കണ്ടെടുത്ത പൊലീസ് സംഘം ഗീതയെ മണിക്കൂറുകളോളം വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഗീത മകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനുശേഷം വലിയ ചീനിച്ചട്ടിയിലിട്ട് മൃതദേഹം റോസറ്റ് ചെയ്തു. ഗന്ധം പുറത്തറിയാതിരിക്കാനായി നെയ്യും മസാലക്കൂട്ടുകളും കര്‍പ്പൂരവും ചേര്‍ത്തു. ഇതിനുശേഷം കരിഞ്ഞ അസ്ഥികള്‍ തുണിയില്‍ പൊതിഞ്ഞ് ടെറസിന് മുകളില്‍ സൂക്ഷിക്കുകയായിരുന്നു. അതേസമയം കൊലപാതകത്തിന്റെ വ്യക്തമായ കാരണം പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ല. സാമ്ബത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബമായതിനാല്‍ സ്വത്ത് തര്‍ക്കമോ സാമ്ബത്തിക പ്രശ്‌നമോ അല്ല കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ
കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles