ശരീരഭാരം കൂടുതലുള്ളവര്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണ്. മിക്ക കടകളിലും
ഈ അളവിലുള്ള വസ്ത്രങ്ങൾ ലഭ്യമായിരിക്കില്ല. ഇങ്ങനെ ആറു മണിക്കൂറോളം കടകള്‍ കയറി ഇറങ്ങിയ ഒരു പെണ്‍കുട്ടിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോര്‍ത്ത് കരോലിനയിലാണ് ഈ സംഭവം. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് 18-കാരി ഷോപ്പിങ്ങിന് എത്തിയത്.
കടകൾ കയറിയിറങ്ങി പ്ലസ് സൈസ് വസ്ത്രങ്ങള്‍ ധാരാളമുള്ള നോര്‍ത്ത് കരോലിനയിലെ കടയിലാണ് ഒടുവില്‍ പെണ്‍കുട്ടി എത്തിയത്. 400 ഡോളറില്‍ ഒതുങ്ങുന്ന വസ്ത്രമായിരുന്നു അവളുടെ ബജറ്റ്. എന്നാൽ അവള്‍ക്ക് നന്നായി ഇണങ്ങുന്ന വസ്ത്രത്തിനു വില ബജറ്റിനേക്കാള്‍ 300 ഡോളര്‍ കൂടുതലായിരുന്നു. ഇതോടെ അവളും കുടുംബവും സങ്കടത്തോടെ കടവിട്ടിറങ്ങാനൊരുങ്ങി. എന്നാല്‍ കടയുടെ ഉടമ അവള്‍ക്കൊരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. ആ വസ്ത്രം സൗജന്യമായി നല്‍കി. ഏതോ ഒരു മാലാഖ അവര്‍ക്ക് ആ ഉടുപ്പ് സൗജന്യമായി നല്‍കണമെന്ന് തന്റെ ഉള്ളിലിരുന്ന് പറഞ്ഞെന്നാണ് കടയുടമ ലൂസില്ല പ്രതികരിച്ചത്.