മുംബൈ: ഐ.സി.ഐ.സിഐ ബാങ്കിലെ വായ്പാ തിരിമറിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന എന്‍.ഡി. ടിവി ഉടമകളായ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കും രാജ്യം വിട്ട് പുറത്ത് പോകുന്നതിന് സി.ബി.ഐ വിലക്ക് ഏര്‍പ്പെടുത്തി. ഇരുവര്‍ക്കുമെതിരെ സിബിഐ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
2011ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് എന്‍ഡിടിവിക്കെതിരെ കള്ളപ്പണ നിക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ചത്. ഐ.സി.ഐ.സി.ഐ ബാങ്കിലെ വായ്പാ തിരിച്ചടവില്‍ 48 കോടി രൂപ അനധികൃതമായി സമ്പാദിച്ചതും ബാങ്കിംഗ് നിയമങ്ങള്‍ ലംഘിച്ചതും ചൂണ്ടിക്കാട്ടിയാണ് പ്രണോയ് റോയ്, രാധികാ റോയ്, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തത്. 403.85 കോടി രൂപ പ്രണോയ് റോയ് മറച്ചുവെച്ചതായി സിബിഐ പറയുന്നു. സിബിഐയുടെ പ്രഥമവിവര റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിച്ചതില്‍ പുതിയ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തയ്യാറാകുമെന്നും സൂചനയുണ്ട്.
രാജ്യത്തിന് അകത്തും പുറത്തും കടലാസ് കമ്പനികളുണ്ടാക്കി വന്‍തോതില്‍ കള്ളപ്പണം ചാനലിലേക്ക് ഒഴുക്കിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെയും ആദായ നികുതി വകുപ്പിന്‍റെയും അന്വേഷണം വര്‍ഷങ്ങളായി നടക്കുന്നത്. 1600 കോടി രൂപയുടെ നിക്ഷേപം എന്‍.ഡി.ടിവി വെളിപ്പെടുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. 2006 വരെ രണ്ട് അനുബന്ധ കമ്പനികളാണ് എന്‍.ഡി. ടിവിക്ക് ഉണ്ടായിരുന്നത്. 2012 ആകുമ്പോഴേക്കും 32 കമ്പനികള്‍ രൂപീകരിച്ചു. മൗറീഷ്യസ്, ഇംഗ്ലണ്ട്, നെതര്‍ലണ്ട്, സ്വീഡന്‍, യു.എ.ഇ തുടങ്ങി വിദേശ രാജ്യങ്ങളിലായിരുന്നു 14 കമ്പനികള്‍. ജീവനക്കാരോ ഓഫീസോ ഇല്ലാത്ത കമ്പനികളായിരുന്നു ഇത്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ചാനലിലെത്തിച്ചതിന് ശേഷം ഭൂരിഭാഗം കമ്പനികളും ഇല്ലാതാക്കി.
അനുബന്ധ കമ്പനികളിലൂടെ നടത്തിയ നിക്ഷേപങ്ങളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ കൈമാറാന്‍ പ്രണോയ് റോയ് തയ്യാറായില്ല. 2007-2009 കാലത്ത്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍റ്, ഇംഗ്ലണ്ട്, അമേരിക്ക, സ്വിറ്റ്സര്‍ലാന്റ്, നെതര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചതായാണ് കമ്പനി അവകാശപ്പെട്ടത്. എന്നാല്‍ ഇത് വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ടു ജി സ്പെക്ട്രം അഴിമതിയില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പി. ചിദംബരത്തിന് ലഭിച്ച പണമുള്‍പ്പെടെ ഇത്തരം കടലാസ് കമ്പനികളിലൂടെ എന്‍ഡിടിവിയിലെത്തിയെന്നാണ് ആരോപണം. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.