കൊച്ചി : സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി. ജേക്കബ് തോമസിന് അനുകൂലമായ സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാരിനു നിയമോപദേശം. സര്‍വീസില്‍ തിരിച്ചെടുക്കും. അതോടൊപ്പം, അദ്ദേഹത്തിനെതിരായ വിജിലന്‍സ് കേസുകളില്‍ അന്വേഷണം തുടരും. അഴിമതിയില്‍ കുരുക്കി കുറ്റക്കാരനെന്നു വരുത്തി ഒതുക്കുകയാണു ലക്ഷ്യം.
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ടി.പി. സെന്‍കുമാറിനെതിരായ കേസില്‍ അപ്പീല്‍ നല്‍കി തിരിച്ചടി കിട്ടിയത് ഈ കേസില്‍ ആവര്‍ത്തിച്ചേക്കാമെന്ന നിയമോപദേശത്തെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു. പോലീസിലെടുക്കാതെ ഏതെങ്കിലും കമ്പനിയുടെയോ കോര്‍പറേഷന്‍റെയോ ചുമതലയില്‍ ജേക്കബ് തോമസിനെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഡി.ജി.പി. റാങ്കില്‍ കുറയാത്ത തസ്‌തികയും പദവിയും ശമ്പളവും നല്‍കാന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. അദ്ദേഹത്തിനെതിരായ വിജിലന്‍സ് കേസുകളില്‍ അന്വേഷണം തുടരുന്നതു തടഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍, തിരിച്ചെടുത്തുകൊണ്ട് അന്വേഷണം ഊര്‍ജിതമാക്കാനാണു സര്‍ക്കാര്‍ നീക്കം. ഡ്രഡ്‌ജര്‍ അഴിമതിക്കേസില്‍ ചോദ്യംചെയ്യലിനായി ഈ മാസം 20-നു ഹാജരാകാന്‍ വിജിലന്‍സ് ജേക്കബ് തോമസിനു നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഓഖി ദുരന്തബാധിതര്‍ക്കുള്ള പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്ന പരസ്യ പരാമര്‍ശത്തിന്‍റെ പേരിലായിരുന്നു 2017 ഡിസംബറില്‍ ആദ്യ സസ്‌പെന്‍ഷന്‍. “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” എന്ന പുസ്‌തകം എഴുതിയതിന്‍റെ പേരില്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന കുറ്റത്തിന് 2018 ജൂണില്‍ രണ്ടാംതവണ സസ്പെന്‍ഷനായി.
തുറമുഖ വകുപ്പ് ഡയറക്‌ടറായിരിക്കേ ഡ്രഡ്‌ജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെടുത്തി 2018 ഡിസംബര്‍ 21-നായിരുന്നു മൂന്നാമത്തെ സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ തുടര്‍ച്ചയായി നീട്ടിയതിനെത്തുടര്‍ന്നാണ് അദ്ദേഹം ട്രിബ്യൂണലിനെ സമീപിച്ചത്.