കൊച്ചി: തട്ടിപ്പുവീരൻ മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം വിവാദത്തിലായതിനുപിന്നാലെ ലോക്നാഥ് ബഹ്‌റ (Lokanath Behera) നീണ്ട അവധിയിലെന്ന് റിപ്പോർട്ട്. പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം സംസ്ഥാന പോലീസ് മേധാവികൂടിയായിരുന്ന ഇദ്ദേഹം ഇപ്പോൾ ഓഫീസിൽ വരുന്നില്ല എന്നാണ് വിവരം. മോൻസനുമായി ലോക്‌നാഥ് ബഹ്‌റയ്‌ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. മോൻസനൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു
ഇതിനുപിന്നാലെ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ലോക്നാഥ് ബഹ്‌റ അവധിയിലാണ്. അറസ്റ്റിന് ശേഷമാണ് ബെഹ്‌റ ഓഫീസിൽ നിന്ന് വിട്ടുനിൽക്കുന്നത്. വിവാദത്തെ തുടര്‍ന്ന് കേസന്വേഷണം പൂര്‍ത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയിലാണ് അദ്ദേഹം അവധിയിലാണെന്ന വിവരം പുറത്തുവരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി മെട്രോയുടെ ഓഫീസിലെത്തിയത്.
ബെഹ്റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും മോണ്‍സന്റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ ‘ബീറ്റ് ബുക്ക്’ മോണ്‍സന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചത് ബെഹ്റയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന വിവരവും പുറത്തുവന്നത്. സാധാരണയായി ധനകാര്യ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പ്രധാന കവലകള്‍ എന്നിവിടങ്ങളിലാണ് ബീറ്റ് ബുക്ക് വെക്കാറുള്ളത്. വ്യക്തികളുടെ വീടുകള്‍ക്കുമുന്നില്‍ വെക്കാറില്ല. വിവാദമായതോടെ പോലീസ് ഇതെടുത്തുമാറ്റുകയും ചെയ്തിരുന്നു.
മാധ്യമങ്ങളോടും ഇതുമായി ബന്ധപ്പെട്ട് ഇതുവരെയും വ്യക്തമായ ഒരു പ്രതികരണം ബെഹ്‌റ നടത്തിയിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഫയലുകളിലുണ്ട്. എല്ലാം പോലീസിനോട് വിശദീകരിച്ചിട്ടുണ്ടെന്ന ന്യായീകരണം മാത്രമാണ് ലഭിച്ചത്. മോൻസൻ മാവുങ്കൽ അറസ്റ്റിലായത് മുതൽ ബെഹ്‌റയ്‌ക്കെതിരെയും ആരോപണം ഉയർന്നിരുന്നു.