മുംബൈ : ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയിൽ മുംബൈയിലെ ജനജീവിതം സതംഭിച്ചു. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗത തടസമുണ്ടായി. കനത്ത കാറ്റിൽ മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതായി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മുംബൈ നഗരത്തില്‍ ഇന്നലെ മാത്രം 104 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്ക്.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുംബൈയിലും താനെയിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി സമീപത്തെ നദികളില്‍ നിന്ന് മലിനജലം നീക്കം ചെയ്യുന്ന പ്രവർത്തികൾ പൂർത്തിയായിട്ടുണ്ട്. വരുന്ന ദിവസങ്ങളിലും നഗരത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.