ലക്നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. വെടിയേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അപകടനില തരണം ചെയ്തു. ചന്ദ്രശേഖർ ആസാദിന്റെ വാഹന വ്യൂഹം പിന്തുടർന്ന അക്രമകാരികൾ അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു.
സഹാരൻപൂരിൽ വച്ച് ഹരിയാന രജിസ്‌ട്രേഷൻ കാറിലെത്തിയ ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. ചന്ദ്രശേഖർ ആസാദ് വീട്ടിലേക്ക് പോകവേയായിരുന്നു ആക്രമണം. അദ്ദേഹത്തിന്റെ വയറ്റിലാണ് വെടിയേറ്റത്. രണ്ട് വെടിയുണ്ടകളാണ് ആസാദിന്റെ കാറില്‍ പതിച്ചത്. ആദ്യ ബുള്ളറ്റ് കാറിന്റെ സീറ്റില്‍ തറച്ച് ആസാദിന്റെ അരഭാഗത്തുരഞ്ഞ് ഡോര്‍ തകര്‍ത്തു. രണ്ടാമത്തെ വെടിയുണ്ട് പിന്‍ഭാഗത്തെ ഡോറിലാണ് കൊണ്ടത്.
അക്രമകാരികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആസാദിനു നേരെയുണ്ടായ ആക്രമണം ഭീരുത്വപരമായ നടപടിയാണെന്നും കുറ്റവാളികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും ഭീം ആര്‍മി ആവശ്യപ്പെട്ടു.