ടെഹ്‌റാൻ:രണ്ട് മാസത്തിലേറെയായി നീണ്ടു നിന്ന പ്രക്ഷോഭത്തിനൊടുവിൽ ഫലം കണ്ടു.ഇറാനിൽ മതകാര്യ പോലീസിനെ പിരിച്ച് വിട്ടു. അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരിയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് മാസങ്ങൾക്ക് മുൻപ് ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പോലീസ് മഹ്‌സ അമീനി എന്ന പെൺകുട്ടിയെ മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് മതകാര്യ പോലീസിനും നിയമങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നത്. കഴിഞ്ഞ രണ്ട് മാസമായി സ്ത്രീകളും പുരുഷന്മാരും ഇറാനിലെ കിരാത നിയമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചുവരികയാണ്.
പ്രതിഷേധം കനത്തതോടെ രാജ്യത്തെ ഹിജാബ് നിയമങ്ങൾ പുന:പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്നും മുഹമ്മദ് ജാഫർ മൊണ്ടസേരി പ്രതികരിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മത സമ്മേളനം വിളിച്ച് ചേർത്തിരുന്നു. ഇതിലാണ് മതകാര്യ പോലീസിനെ പിരിച്ചുവിടാൻ അന്തിമ തീരുമാനമെടുത്തത്.