ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ഇതുവരെ രാംലല്ലയെ ദർശിക്കാനെത്തിയത് 1.5 കോടിയിലധികം ഭക്തരെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. രാംലല്ലയെ ദർശിക്കാൻ ദിനംപ്രതി ഒരു ലക്ഷത്തിലധികം പേർ അയോദ്ധ്യയിലെത്തുന്നുണ്ടെന്ന് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
‘രാമക്ഷേത്രത്തിന് ചുറ്റും 14 അടി വീതിയിൽ സുരക്ഷാ ഭിത്തി നിർമ്മിക്കും. പാർക്കോട്ട എന്ന പേരിലായിരിക്കും സുരക്ഷാ ഭിത്തികൾ അറിയപ്പെടുക. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രത്തിന്റെ താഴത്തെ നില മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ക്ഷേത്ര സമുച്ചയത്തിൽ ആറ് ചെറിയ ക്ഷേത്രങ്ങൾ കൂടി നിർമ്മിക്കും. അവിടെ ഭഗവാൻ ശങ്കരന്റെയും സൂര്യന്റെയും ഹനുമാന്റെയും അന്നപൂർണയുടെയും പ്രതിഷ്ഠകൾ സ്ഥാപിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.
ഈ മാസം 17-നായിരുന്നു വിശ്വാസികൾ ഏറെ നാളായി കാത്തിരുന്ന സൂര്യ അഭിഷേക് നടന്നത്. ബാലകരാമന്റെ നെറ്റിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ കാണാനും അനുഗ്രഹം വാങ്ങാനും വിശ്വാസികൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നതിനായി ക്ഷേത്രത്തിലെത്തിയത്.

