കൊല്ലം : കലക്ടറേറ്റിൽ ബോംബ് വെച്ചതായി ഭീഷണിക്കത്ത് എഴുതിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മതിലിൽ സ്വദേശി ഷാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽ നിന്ന് നിരവധി ഭീഷണിക്കത്തുകളും കണ്ടെത്തി. എട്ട് കൊല്ലം മുമ്പ് വേളാങ്കണ്ണി പള്ളി ബോംബ് വെച്ച് തകർക്കുമെന്ന് ഐ എസിന്റെ പേരിൽ ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജൻ. അന്ന് പള്ളി വികാരിയോടുള്ള വിരോധമാണ് കത്തെഴുതാൻ കാരണം
ജെപി എന്ന ചുരുക്കപ്പേരിലാണ് ഇയാൾ കത്തെഴുതാറുള്ളത്. ഫെബ്രുവരി 3ന് കൊല്ലം കലക്ടറേറ്റിൽ ഏഴിടത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. പ്രതിയുടെ വീട്ടിൽ നിന്നും ഏഴ് മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും ഹാർഡ് ഡിസ്‌കും അന്വേഷണസംഘം കണ്ടെത്തി. ഒപ്പം നിരവധി ഭീഷണിക്കത്തുകളും ഇയാൾ തയ്യാറാക്കി വെച്ചിരുന്നു. ഷാജന്റെ അമ്മക്കും ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. കത്തയച്ചതിൽ ഇവർക്കും പങ്കുണ്ട്.