തൃശ്ശൂർ : എരുമപ്പെട്ടിയിൽ മൂന്നുകുട്ടികളുമായി ഇരുപത്തിയൊമ്പതുകാരിയായ അമ്മ കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മരിച്ചു. പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണു മരിച്ചത്. വെള്ളാറ്റഞ്ഞൂർ പള്ളിക്കു സമീപം താമസിക്കുന്ന പുന്തുരത്തിൽ വീട്ടിൽ അഖിലിന്റെ ഭാര്യ സയന (29), ഒന്നരവയസ്സുള്ള മകൾ ആഗ്നിക എന്നിവരെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തു എന്നാണ് വിവരം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സയന മൂന്നുകുട്ടികൾക്കൊപ്പം കിണറ്റിൽ ചാടിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നാലുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുകുട്ടികൾ മരിച്ചു. സയന കിണറ്റിൽ ചാടുമ്പോൾ ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല. സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യാ ശ്രമത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ മോര്‍ച്ചറിയിലേക്കു മാറ്റി. എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)